Tuesday, June 4, 2013

ആറ്റക്കിളിയുടെ ആശയക്കുഴപ്പം (കുട്ടിക്കഥ)

കുട്ടിക്കഥ
ആറ്റക്കിളിയുടെ ആശയക്കുഴപ്പം
ബാലേന്ദു
ആറ്റക്കിളിക്കേതോ മനസ്താപമുണ്ടെന്ന്‌ മനസ്സിലാക്കാൻ കാക്കയ്ക്ക്‌ ജ്യോത്സ്യമൊന്നും വേണ്ടിവന്നില്ല. അവന്റെ ഇരുപ്പും മട്ടും കണ്ടാലറിയാം ഏതോ ഗൗരവമുള്ള പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന്‌. ഒരിടത്തും നിലയുറയ്ക്കുന്നില്ല. ഒരു കൊമ്പിൽ നിന്ന്‌ അടുത്തതിലേയ്ക്കു പറക്കും; ചിറകൊന്ന്‌ കുടയും; തലയൊന്ന്‌ കുലുക്കും; തിരിഞ്ഞിരിക്കും; വീണ്ടും പഴയ കൊമ്പിൽ ചെന്നിരിക്കും; ഇടയ്ക്കിടെ “ഛേ! ഛേ” എന്ന്‌ ചിലയ്ക്കും.
സാധാരണയായി ഈ കാലമായാൽ തിരക്കിട്ടു കൂടു പണിയുന്ന കക്ഷിയാണ്‌. മഴയിങ്ങെത്തും മുമ്പ്‌ കൂടു തുന്നിക്കൂട്ടാനുള്ള തിരക്കാവും. ആറ്റക്കിളികളുടെ കൂട്‌ തന്റേതുപോലെ സൂത്രത്തിൽ ഉള്ളതൊന്നുമല്ല. തനിക്കെന്താണ്‌, പത്തമ്പത്‌ ചുള്ളികൾ വേണം; അത്‌ തലങ്ങും വിലങ്ങും പെറുക്കിയടുക്കാൻ പാകത്തിൽ നിരപ്പായ സ്ഥലം വേണം. മനുഷ്യരുടെ സഹായംകൊണ്ട്‌ കമ്പിക്കഷണങ്ങളും കിട്ടും. കറന്റുകമ്പിക്കാലിന്റെ മുകളിലും ടെലഫോൺ പോസ്‌ററിലും ഒക്കെ കൂടുവച്ചാൽ. ചിലപ്പോൾ അപകടം പറ്റും. ഒരു കുഴപ്പവുമില്ലാത്തയിടം മരക്കൊമ്പു തന്നെ.
കാക്കച്ചിക്ക്‌ മുട്ടയിടാനും അടയിരിക്കാനും ഒരു സ്ഥലം, അത്രയേ വേണ്ടൂ. അവളു നല്ലവളാ. ഒരു കാര്യത്തിലും വാശിയില്ല. ഒപ്പം അധ്വാനിക്കും. “അതുവേണം, ഇതു കൊണ്ടു വാ” എന്ന പരിപാടിയേയില്ല. കിട്ടുന്നതെന്തും കഴിച്ച്‌ വയറുനിറയ്ക്കും. കൂടുതൽ കിട്ടിയാൽ കൂട്ടുകാരെ വിളിച്ചുവരുത്തി പങ്കിടും.
എന്നാൽ അവളും കടുപ്പക്കാരിയാകുന്ന സമയമുണ്ട്‌; മുട്ടവിരിഞ്ഞ്‌ കുഞ്ഞുങ്ങളായാൽ അവ പറക്കാറാകുന്നതുവരെ. അതുങ്ങൾക്ക്‌ വേണ്ടതു തേടിപ്പിടിച്ചു കൊണ്ടെക്കൊടുക്കാൻ സഹായിച്ചില്ലെങ്കിൽ അവൾ  തനിസ്വഭാവം കാണിക്കും.
ആറ്റക്കിളിക്കൂടിന്റെ കാര്യം അങ്ങനെയല്ല. നാരുകൾ കൊണ്ടു മാത്രമാണ്‌ അവ കൂടുണ്ടാക്കുന്നത്‌. അതും മനുഷ്യർക്ക്‌  കയ്യെത്താത്ത ഓലത്തുമ്പിലും മറ്റും. നാരു തേടിപ്പിടിക്കുന്നതു തന്നെ പിടിപ്പതു പണിയാണ്‌.  എന്നിട്ടതെല്ലാം ഓരോന്നായിട്ടു തുന്നിച്ചേർത്ത്‌ കൂടാക്കണം. ഒരു കൂടല്ല; രണ്ട്‌. കിളിപ്പെണ്ണിനു മുട്ടയിടാനും അടയിരിക്കാനും കുഞ്ഞിനെ വളർത്താനും പാകത്തിന്‌ കെട്ടുറപ്പുള്ളതൊന്നും ആൺകിളിക്ക്‌ മഴയിൽനിന്നും രക്ഷപ്പെടാൻ മാത്രം പാകത്തിൽ വേറൊന്നും. രണ്ടിന്റെയും പണി മുഴുവൻ ആൺകിളിതന്നെ വേണം ചെയ്യാൻ.
ഏതായാലും ആറ്റക്കിളിയെ അലട്ടുന്ന പ്രശ്നം എന്താണെന്നൊന്നു ചോദിച്ചറിയാൻ തീരുമാനിച്ച്‌ കാക്ക അടുത്തു ചെന്നു. “എന്താടോ? തനിക്കെന്തുപറ്റി? താനെന്താ ഇങ്ങനെ ചാടിക്കളിക്കണത്‌? എന്തായാലും പറ, സമാധാനമുണ്ടാക്കാം.”
തന്റെ മനപ്രയാസം കാണാനും സഹതപിക്കാനും ആളുണ്ടെന്നു കണ്ട്‌ ആറ്റക്കിളിക്ക്‌ അല്പം ആശ്വാസമായി. കാക്ക നല്ലവനാണ്‌. പുറം കറുകറെ കറുത്തതാണെങ്കിലും ഉള്ളു വെളുവെളാ വെളുത്തിട്ടാണ്‌.
ആറ്റ പറഞ്ഞു, “എന്തു പറയാനാ കാക്കേട്ടാ? ഞാനെന്റെ പെണ്ണുമ്പിള്ളേക്കൊണ്ടു തോറ്റു.”
ഇതിനിടെ തീറ്റതേടിപ്പോയിരുന്ന കാക്കച്ചിയും മടങ്ങിയെത്തി. അവൾ കാക്കയുടെ അടുത്തിരുന്ന്‌, ചുണ്ടിലുണ്ടായിരുന്നത്‌ കാക്കയ്ക്കു കൊടുത്തിട്ട്‌, ചുണ്ട്‌ ഇരിക്കുന്ന കൊമ്പിലൊന്നുരസി. എന്നിട്ട്‌ ചിറക്‌ വിടർത്തി ഒതുക്കി. എന്നിട്ട്‌ ചോദിച്ചു, “എന്താ ആറ്റക്കുട്ടാ, കാലത്തുതന്നെ വീട്ടുകാരത്തിയേപ്പറ്റി പരാതി?”
“എങ്ങിനെ പരാതി പറയാതിരിക്കും കാക്കേച്ചി? ഈയാണ്ടിൽ ഞാൻ മൂന്നു കൂടുണ്ടാക്കി. ഒരെണ്ണം പോലും അവൾക്ക്‌  പിടിച്ചില്ല. ഭംഗി പോരത്രേ!”
“അതു കൊള്ളാം! ആറ്റക്കൂടിനേക്കാൾ ഭംഗിയുള്ള കൂടെവിടെക്കിട്ടാനാ?” കാക്കച്ചിക്ക്‌ ആശ്ചര്യം, “സത്യം പറയട്ടേ? എനിക്കിരിക്കാൻ പാകത്തിന്‌ വലിപ്പമുള്ള ആറ്റക്കൂടു കിട്ടിയിരുന്നെങ്കിൽ ആയുസ്സിൽ പിന്നെ വേറൊരു കൂട്ടിലേക്കു ഞാൻ തിരിഞ്ഞുനോക്കുക പോലുമില്ല.”
ആറ്റക്കിളിക്ക്‌ സന്തോഷമായി. തന്റെ കലാവിരുത്‌ ശ്രദ്ധിക്കുന്നവരുണ്ട്‌! കാക്കച്ചിക്കും ഒരു കൂടുണ്ടാക്കി കൊടുക്കാമായിരുന്നു. പക്ഷേ തനിയേ തോന്നുന്നപോലങ്ങു ചെയ്യാനല്ലാതെ വലിപ്പം കൂട്ടാനും മററും തനിക്കറിയില്ലല്ലോ!.
ആറ്റക്കിളി കാക്കകളോട്‌ തന്റെ പ്രശ്നമെല്ലാം വിസ്തരിച്ചു പറഞ്ഞു. എത്ര ശ്രദ്ധിച്ചു പാടുപെട്ടുണ്ടാക്കിയിട്ടും ഈയാണ്ടിൽ അവനുണ്ടാക്കിയ കൂടുകൾ അവന്റെ ഇണയ്ക്ക്‌ ഇഷ്ടമാകുന്നില്ല. ഒരാഴ്ചക്കകം നല്ല കൂടുണ്ടാക്കിയില്ലെങ്കിൽ ഈയാണ്ടിൽ മുട്ടയിടുകയില്ലെന്ന വാശിയിലാണിപ്പോൾ. അങ്ങിനെ സംഭവിച്ചാൽ സ്വന്തം കൂട്ടരുടെയിടയിൽ നാണം കെടും. കഴിഞ്ഞ കൊല്ലം വരെ ആണ്ടിൽ ഒരോ കൂടു വീതമേ ഉണ്ടാക്കിയുള്ളു. അപ്പോഴെല്ലാം “ക-മാ” -ന്നൊരക്ഷരം പറയാതെ കയറിയിരുന്നവളാ. ഇക്കൊല്ലം എന്തു ഭൂതബാധയാണ്‌ അവൾക്കെന്നറിഞ്ഞുകൂടാ.
കുറേ നേരത്തെ ചർച്ചയ്ക്കു ശേഷം കാക്കച്ചി പറഞ്ഞു, “ആട്ടെ, ഞാൻ ആറ്റപ്പെണ്ണിനോടൊന്നു സംസാരിച്ചുനോക്കട്ടെ. അവളുടെ മനസ്സിലെന്താണെന്ന്‌ അറിയണ്ടേ?”
“അതു നല്ലതാ!” കാക്ക അവളുടെ അഭിപ്രായം ശരിവച്ചു.
ആറ്റപ്പെണ്ണിനെത്തേടി കാക്കച്ചി പുറപ്പെട്ടപ്പോൾ ആറ്റക്കിളി പറഞ്ഞു, “ഞാൻ പരാതി പറഞ്ഞെന്നൊന്നും അവളറിയരുതു കേട്ടോ. അല്ലെങ്കിൽപ്പിന്നെ അതും കൂടെ പറഞ്ഞു വഴക്കാവും.”
“അതു പിന്നെ എനിക്കറിഞ്ഞുകൂടേ അനിയാ?” കാക്കച്ചി പറക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു, “ഞാൻ സൂക്ഷിച്ചോളാം.”
പറന്നകന്ന കാക്കച്ചിയെ അഭിമാനത്തോടെ നോക്കിക്കൊണ്ട്‌ കാക്ക പറഞ്ഞു, “അവളു മിടുക്കിയാ. നിന്റെ പ്രശ്നം തീർന്നു  എന്നു തന്നെ കണക്കു കൂട്ടിക്കോ.”
“ചേട്ടൻ ഭാഗ്യവാനാ.” ആറ്റക്കിളി ദീർഘനിശ്വാസത്തോടെ പറഞ്ഞു.
തിരിച്ചെത്തിയ കാക്കച്ചിയുടെ വരവിൽത്തന്നെ ഒരു വിജയഭാവമുണ്ടായിരുന്നു. അവൾ പറഞ്ഞു, “അനിയന്റെ പ്രശ്നത്തിന്‌ പരിഹാരമുണ്ട്‌.”
“അവളെന്തു പറഞ്ഞു? ഉണ്ടാക്കിയ കൂടുതന്നെ മതിയെന്നു സമ്മതിച്ചോ?”
“ഏയ്‌! ഞങ്ങളു പെണ്ണുങ്ങളങ്ങനെ ചുമ്മാ പറയുന്നോരല്ല. മിനിട്ടിനു മിനിട്ടിന്‌ അഭിപ്രായം മാറ്റുകയുമില്ല. അനിയൻ ഒരു കൂടുകൂടി ഉണ്ടാകണം.”
“ഒന്നല്ല രണ്ടു വേണമെങ്കിൽ ഉണ്ടാക്കാം. പക്ഷേ അത്‌ അവൾക്ക്‌ ഇഷ്ടപ്പെടാതിരുന്നാൽ?”
“അതോർത്തു വിഷമിക്കേണ്ടനിയാ” കാക്കച്ചി പറഞ്ഞു, “ഇനി ഉണ്ടാക്കുന്ന കൂട്‌ അവൾക്ക്‌ ഇഷ്ടപ്പെടാനുള്ള വിദ്യ പറഞ്ഞുതരാം.”
“പറഞ്ഞുതന്നിട്ടെന്താ കാര്യം ചേച്ചീ?” പിന്നെയും ആറ്റക്കിളിക്ക്‌ ആശയക്കുഴപ്പം തന്നെ. “തനിയേ തോന്നുന്നതുപോലെ ചെയ്യാനല്ലാതെ പരിഷ്കാരമൊന്നും വരുത്താൻ എനിക്കറിഞ്ഞുകൂടാ. ഈയാണ്ടിൽ പണുത മൂന്നു കൂടും തൊട്ടപ്പുറത്തെ കൊമ്പിലെ കുഞ്ഞാറ്റയുണ്ടാക്കിയ കൂടുപോലെ പരിഷ്കരിച്ചുണ്ടാക്കാൻ കിണഞ്ഞു ശ്രമിച്ചതാ. പക്ഷേ കാര്യമൊന്നും ഉണ്ടായില്ല.”
കാക്കച്ചി വലത്തെ ചിറകിലെ രണ്ടു തൂവലുകൾ കൊക്കുകൊണ്ടു ചീകിയൊതുക്കിയിട്ടു പറഞ്ഞു, “അറിയാം. കൂടുണ്ടാക്കാൻ മിടുക്കുണ്ടായാൽ മാത്രം പോരാ. അല്പം പക്ഷിമനഃശാസ്ത്രം കൂടെ മനസ്സിലാക്കണം. അനിയനു പറ്റിയ തെറ്റ്‌ ഇപ്പറഞ്ഞതു തന്നെ. ആ കുഞ്ഞാറ്റയുണ്ടാക്കിയ കൂട്‌ കെങ്കേമമാണ്‌. അതിന്റെ തൊട്ടടുത്തു കൊണ്ടുപോയി കൂടു വച്ചതേ അബദ്ധമായി. സ്വന്തം വീട്‌ അയല്ക്കാരന്റേതിനേക്കാൾ മോശമായി കണ്ടാൽ ആർക്കെങ്കിലും സഹിക്കുമോ? പ്രത്യേകിച്ച്‌ പെണ്ണുങ്ങൾക്ക്‌.”
അപ്പോഴാണ്‌ ആറ്റക്കിളിയുടെ ബുദ്ധി തെളിഞ്ഞത്‌. അവൻ പറഞ്ഞു, “ഛേ! എന്റെ തലയ്ക്കകത്തും തൂവൽ തന്നെയാന്നാ തോന്നുന്നത്‌. അല്ലെങ്കിൽ ഇക്കാര്യം ഓർക്കില്ലായിരുന്നോ? വേറേ ആരുടെയും കൂടില്ലാത്തിടത്തു പോയി കൂടുണ്ടാക്കിക്കളയാം. ഏതായാലും ചേച്ചിയെ കണ്ടതു നന്നായി. എന്നാലിനി പിന്നെക്കാണാം.”
കവിണിൽ നിന്നും തൊടുത്തുവിട്ട കല്ലുപോലെ ആറ്റക്കിളി പറന്നു പോകുന്നതു നോക്കി കാക്ക പറഞ്ഞു, “എന്നാലും നീയാളു മിടുക്കിയാണല്ലോടീ!”

“പിന്നല്ലാതെ” തലചരിച്ച്‌ കാക്കയെ നോക്കിയിട്ട്‌ അവൾ പറഞ്ഞു, “ഇപ്പഴേ മനസ്സിലായുളളൂ !”

Saturday, December 29, 2007

Unni paranjathupoele

ഉണ്ണി പറഞ്ഞതുപോലെ.ഏതായാലും എല്ലാവരും കാണുന്ന ഒരിടമാണ്‌. എന്നാലിനി ഞാനെഴുതുന്നതു വായിപ്പിക്കാനൊരു ചാന്‍സായി. മുമ്പൊക്കെ ഇടയ്ക്കെങ്കിലും ഞാനെഴുതുന്നതു വായിച്ചു കേള്‍പ്പിക്കുമായിരുന്നു. അതിനായി സാമ ദാന ഹേമ ദണ്ഡങ്ങളെല്ലം പ്രയോഗിച്ചിരുന്നു. പക്ഷേ നമ്പിയാരു പറഞ്ഞ പാണ്ടന്‍ നായുടെ അവസ്ഥയാണിപ്പോള്‍; പണ്ടേപ്പോലെ ഫലിക്കുന്നില്ല. മിഠായി കാട്ടിയാല്‍ കുട്ടികള്‍ പറയും, "അതിന്റെ കൂടെ മൂത്തമ്മാവന്റെ കഥയുമുണ്ടെങ്കില്‍ വേണ്ട". ചിലരൊക്കെ എന്നെക്കാണുമ്പോഴെ, സ്ഥലം വിടാനുള്ള ഒഴികഴിവുകള്‍ ആലോചിച്ചുതുടങ്ങി. ഇനിയിതേയുള്ളു രക്ഷ,കുടുംബയോഗത്തിലാണെങ്കില്‍ ഭരണം പിള്ളേരടെയായേപ്പിന്നെ, പൈലോച്ചേട്ടന്‍ പറഞ്ഞതുപോലെ, പച്ച തൊടീക്കണില്ല. അരക്കൈ നോക്കിയിട്ടും അരവണപ്പായസം കിട്ടാതെ വന്നപ്പോള്‍ ബാര്‍ബര്‍ നാരായണസ്വാമി 1964-ല്‍ പറഞ്ഞതുപോലെ, "ഒരുകൈ നോക്കീട്ടു തന്നെ കാര്യം!".പിന്നെ ഒരു കാര്യം, ഈ പ്രസിദ്ധീകരണം സ്വതന്ത്രമാണ്‌. തികച്ചും, സ്വാശ്രയം. തോന്നീതു പറയും എഴുതും. ഇതില്‍ പ്രസിദ്ധീകരിക്കുന്നതൊക്കെ, അതാതു കഥ എഴുതിയ ആളിന്റെ തോന്നിയവാസം. ഞങ്ങള്‍ക്ക്‌ അക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. വേണെങ്കില്‍ വായിച്ചാല്‍ മതി (ടീവീ ചാനലുകാര്‍ പറയുന്നതുപോലെ.)(ഊള)ചാക്കോ എന്ന മണ്മറഞ്ഞ അവധൂതന്‍ പറയാറുള്ളതുപോലെ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, അല്ലാത്തവര്‍ അനുഭവിക്കട്ടെ, എനിക്കെന്താ. ആര്‍ക്കുപറ്റി, അവര്‍ക്കുപറ്റി.ഉദ്ധരിക്കപ്പെടാന്‍ ഇനിയും പലരുമുണ്ട്‌. (പണ്ടാരന്‍) ഗോപാലന്‍, ഓന്റെ തള്ള, മംഗലത്തെ പിള്ളച്ചേട്ടന്‍, പാനാമ്പുഴ, ഔസേപ്പുചേട്ടന്‍, മാതുച്ചേട്ടന്‍, കുഞ്ഞുകറമ്പന്‍, കുഞ്ഞുപെണ്ണ്‌, കുഞ്ഞുദേവസ്യാച്ചന്‍, കൊച്ചുബാവാ സൈബ്‌, പി.പി.കെ, നമ്പാടന്‍, നായനാര്‍, ചാഴികാടന്‍, ഉമ്മന്‍ ചാണ്ടി ... ... സായിപ്പു പറഞ്ഞതു പോലെ ലിസ്റ്റ്‌ അവിടെ വരെയെത്തിയാല്‍ കഴിഞ്ഞുവെന്നര്‍ത്ഥം. ഇതെഴുതിയതാരാണെന്നറിയണമെങ്കില്‍, കുട്ടിയമ്മാവന്‍ പറഞ്ഞതു പോലെ.... ....

Oru kathha PaRayoo.

കാഥികരേ ഇതിലെ ഇതിലേ. സൂനുവിന്റെ ഉത്സാഹത്തില്‍ തുടങ്ങിയിട്ടുള്ള Kooraappillil എന്ന ബ്ലോഗിനുവേണ്ടി എഴുതുക.പടുപാട്ടൊന്നു പാടാത്ത കഴുതയില്ല. അതുപോലെ ഒരുകഥ പറയാന്‍ കഴിയാത്ത മനിസനില്ല. മറ്റൊരാള്‍ വായിച്ചാല്‍ കൊള്ളാമെന്നു തൊന്നുതെന്തെങ്കിലും നിങ്ങള്‍ക്കു തോന്നിയാല്‍ എഴുതി എനിക്കയക്കൂ. ഈ-മെയില്‍, സാദാ മെയില്‍, ഏതിലുമാവാം. കാണുമ്പോള്‍ കയ്യില്‍ത്തന്നാലും, മറ്റൊരാള്‍ വശം കൊടുത്തുവിട്ടാലും കൊള്ളാം. ചെറുതെങ്കില്‍ ഫോണിലൂടെ വായിച്ചാലും മതി.അവസരം കിട്ടാതെ പറയാനുള്ളതു മനസ്സിലിരുന്നു വിങ്ങിപ്പൊട്ടുന്നവര്‍ക്കുംമറ്റുള്ളവരെ ചിരിപ്പിക്കാന്‍ നാക്കുചൊറിയുന്നവര്‍ക്കുംവായനയ്ക്കിടയില്‍ കണ്ടെത്തിയ മണിമുത്തുകള്‍ എടുത്തു സൂക്ഷിക്കുന്നവര്‍ക്കുംസുവര്‍ണ്ണാവസരം.ഇംഗ്ലീഷിലോ മലയാളത്തിലോ മംഗ്ലീഷിലോ എഴുതിക്കോളൂ.

K.K. Chandrasekhar, Vaishnavi, #49, Vivekananda Street, Udayanagar, Bangalore 560016. e-mail ID kavibalendu@gmail.com


Anybody can write at least one good story, just like the saying, any donkey can sing one good song.
If you have a story to tell, but feel shy to send it to magazines, send it to me or Sunu. We will post it in this blog, for all Koorappilly and few others to read.
Write anything, send in any manner.